*ഇന്ത്യയിൽ നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം പ്രതിസന്ധിയിൽ*
ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ പ്രവർത്തനം പ്രതിസന്ധിയിലാകാൻ കാരണം. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.
ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ കൂ മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ചില്ലെങ്കിൽ പ്രവർത്തനത്തെ ബാധിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.