ഒരൊറ്റ ആശയം, ജീവിതം മാറിമറിഞ്ഞു; സൈക്കിളില്‍ കളിമണ്‍ പത്രങ്ങള്‍ വിറ്റുനടന്ന വ്യക്തിയുടെ വരുമാനം ഇന്ന് മൂന്നു കോടി

 

പഴങ്ങളും പച്ചക്കറികളും 5- 7 ദിവസവും പാൽ 24 മണിക്കൂറും ഫ്രഷ് ആയി സൂക്ഷിക്കാന്‍ ഈ ആശയത്തിനു സാധിക്കും. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഫ്രിഡ്ജിന്റെ ആദ്യ മോഡല്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കിയും മാറ്റിയിട്ടുണ്ട്.


അഭിനിവേശത്തിന്റെയും അര്‍പ്പണബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥയാണ് ഗുജറാത്ത് സ്വദേശിയായ മന്‍സുഖ്ഭായ് പ്രജാപതിയെന്ന സംരംഭകന്റേത്. 10-ാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. കുടുംബ പാരമ്പര്യം പിന്തുടര്‍ന്ന് ഉപജീവനത്തിനായി സൈക്കിളില്‍ കളിമണ്‍ പാത്രങ്ങള്‍ വിറ്റു.


ഇന്ന് മൂന്നു കോടി രൂപയിലധികം വിറ്റുവരുള്ള ഒരു സംരംഭത്തിന്റെ ഉടമയാണ് മന്‍സുഖ്. ശരിയായ വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന മന്‍സുഖിന്റെ ആശയം ഇന്ന് രാജ്യാന്തരതലത്തില്‍ തന്നെ പ്രശസ്തമാണ്. വൈദ്യുതി ഒട്ടും ആവശ്യമില്ലാത്ത, തികച്ചും പ്രകൃതി സൗഹൃദമായ ഉല്‍പ്പന്നങ്ങളാണ് മന്‍സുഖ് വിപണികളിലെത്തിക്കുന്നത്.

​വമ്പന്‍ഹിറ്റായ ആശയം ഇങ്ങനെ




കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദ റഫ്രിജറേറ്ററുകള്‍ നിര്‍മിക്കാന്‍ സാധിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. സാധനങ്ങള്‍ തണുപ്പിക്കാന്‍ വൈദ്യുതി ആവശ്യമില്ലെന്നതും ആശയത്തിന്റെ മാറ്റ് കൂട്ടി. ഒരൊറ്റ ആശയംകൊണ്ട് ഇന്ന്, 150ല്‍ അധികം ഡീലര്‍മാരും 60-ലധികം വിതരണക്കാരുമുള്ള 'മിഠിക്കൂള്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന വടവൃക്ഷത്തിന്റെ ഉടമയായി മന്‍സുഖ് മാറി.

കേരളത്തില്‍ എറണാകുളം, തൃശൂര്‍, കര്‍ണാടകയിലെ ബംഗളൂരു തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം ഒമ്പത് ഷോറൂമുകള്‍ ഇന്ന് മിഠിക്കൂളിനുണ്ട്. കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിശാലമായ ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന സാക്ഷാല്‍ അബ്ദുള്‍കലാം വരെ നേരിട്ട് അഭിനന്ദിച്ച വ്യക്തിയാണ് മുന്‍സുഖ്.

​ഏറ്റവും ആകര്‍ഷകം മിഠിക്കൂള്‍ റഫ്രിജറേറ്റര്‍






ഉല്‍പ്പന്ന ശ്രേണിയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയത് മിഠിക്കൂള്‍ റഫ്രിജറേറ്ററാണ്. അദ്ദേഹത്തിന്റെ ഏറ്റവും ആകര്‍ഷകമായ കണ്ടുപിടിത്തവും ഇതുതന്നെ. ഈ ആശയത്തിനു പേറ്റെന്റ് വരെയുണ്ട്. ബാഷ്പീകരണത്തിലൂടെയാണ് മിഠിക്കൂള്‍ റഫ്രിജറേറ്റര്‍ വസ്തുക്കള്‍ തണുപ്പിക്കുന്നത്. വൈദ്യുതി ആവശ്യമില്ല, അറ്റകൂറ്റപ്പണികള്‍ വേണ്ട... മിഠിക്കൂള്‍ തരംഗമാകുന്നത് ഈ നിലകളിലാണ്. 50 ലിറ്റര്‍ റഫ്രിജറേറ്ററിന് 8,000 രൂപ മാത്രമാണ് വില.

പഴങ്ങളും പച്ചക്കറികളും 5- 7 ദിവസവും പാൽ 24 മണിക്കൂറും ഫ്രഷ് ആയി സൂക്ഷിക്കാന്‍ ഈ ആശയത്തിനു സാധിക്കും. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഫ്രിഡ്ജിന്റെ ആദ്യ മോഡല്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കിയും മാറ്റിയിട്ടുണ്ട്. മിഠിക്കൂളിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നം തവയാണ്. നോണ്‍- സ്റ്റിക്ക് മിഠി തവ, ഹാന്‍ഡിസ് (പാത്രങ്ങള്‍), പ്രഷര്‍ കുക്കര്‍, വാട്ടര്‍ ബോട്ടിലുകള്‍, ഡിന്നര്‍ സെറ്റ്, വാട്ടര്‍ ഫില്‍ട്ടറുകള്‍ തുടങ്ങിയ നൂതന ഉല്‍പ്പന്നങ്ങളും വളരെ ജനപ്രിയമാണ്.

​ആശയം പകര്‍ന്നത് സ്വന്തം ഗ്രാമം തന്നെ





ഗ്രാമത്തിലെ കുളങ്ങളിലെ വെള്ളത്തിന് ദുര്‍ഗന്ധമുണ്ടെന്നും അതു ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയ മന്‍സുഖ് ചെളിയില്‍ നിന്ന് ഒരു വാട്ടര്‍ ഫില്‍ട്ടര്‍ നിര്‍മിച്ചു. ആശയം വിജയിച്ചതോടെ വിപണിയിലെ ആവശ്യത്തിനനുസരിച്ച് എന്തുകൊണ്ട് അടുക്കള സാധനങ്ങള്‍ ഉണ്ടാക്കിക്കൂടാ എന്ന ചിന്തിച്ചു.

കളിമണ്ണില്‍ സ്പൂണുകളും പാത്രങ്ങളും നിര്‍മ്മിച്ചു. നോണ്‍- സ്റ്റിക്ക് പാനുകള്‍ തരംഗമായി മാറിയ 2004-ല്‍ അദ്ദേഹം നോണ്‍-സ്റ്റിക്ക് മണ്‍ തവ നിര്‍മ്മിച്ചു. പാരമ്പര്യ തൊഴില്‍ പിന്തുടരരുതെന്ന അച്ഛന്റെ ഉപദേശം, പരമ്പരാഗത മണ്‍പാത്ര വ്യവസായത്തില്‍ പുതിയ സാങ്കേതികവിദ്യയും പുതുമകളും കൊണ്ടുവരാന്‍ കാരണമായി.

മിഠിക്കൂൾ യാഥാര്‍ഥ്യമാകുന്നു

ആശയം മനസിലുദിച്ചെങ്കിലും ജീവിത സാഹചര്യങ്ങള്‍ മൂലം പദ്ധതി വൈകി. അഞ്ച് വര്‍ഷത്തിന് ശേഷം, കളിമണ്‍ തവ (പാന്‍) നിര്‍മ്മിക്കാനുള്ള ഒരു യന്ത്രം നിര്‍മ്മിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിനായി ഒരു പണമിടപാടുകാരനില്‍ നിന്ന് 30,000 രൂപ വായ്പയെടുത്തു. 1995-ല്‍ കെനിയയില്‍ നിന്ന് മണ്‍വെള്ള ഫില്‍ട്ടറുകള്‍ക്കായി അദ്ദേഹത്തിന് ആദ്യത്തെ വലിയ ഓര്‍ഡര്‍ ലഭിച്ചു. 2001 ആയപ്പോഴേക്കും അദ്ദേഹം 'മിഠിക്കൂള്‍' എന്ന സംരംഭം രജിസ്റ്റര്‍ ചെയ്തു.

നിലവില്‍ മുന്‍സുഖിന്റെ മകൻ സെറാമിക്‌സ് എന്‍ജിനീയറായ രവി നിര്‍മ്മാണവും, സയന്‍സ് ബിരുദധാരിയായ രാജ് മിഠിക്കൂളിന്റെ മാര്‍ക്കറ്റിങ് വശങ്ങളും നോക്കുന്നു. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി 'mitticool.com' എന്ന വെബ്സൈറ്റും ലഭ്യമാണ്. 299 രൂപ മുതല്‍ വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.

​ആശയം അവസാനിക്കുന്നില്ല


ഒരു സംരംഭകന്‍ എന്ന നിലയിലുള്ള തന്റെ യാത്രയില്‍ മന്‍സുഖ്ഭായി ഒരിക്കലും റിസ്‌ക് എടുക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള തിരക്കിലാണ് ഇപ്പോഴും അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് മിഠിക്കൂള്‍ ഹൗസ്.

ഇതിനകം 12 അടി x 12 അടി മണ്‍ വീടിന്റെ ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്റെ സ്വപ്നം കളിമണ്ണ് കൊണ്ട് ഒരു ഹരിത (പരിസ്ഥിതി സൗഹൃദ) വീട് ഉണ്ടാക്കുക എന്നതാണ്. അത് വൈദ്യുതി ഇല്ലെങ്കിലും ഉള്ളില്‍ സുഖപ്രദമായ താപനില നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

أحدث أقدم